പൊന്നാറത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ : ഓര്‍മകളിലെ കണക്കു പുസ്തകം – റോഷന്‍ വി കെ
ഓര്‍മകളിലെ കണക്കു പുസ്തകം – റോഷന്‍ വി കെ
ഞാന്‍ പഠിക്കുമ്പോള്‍ മേമുണ്ട ഹൈസ്കൂളില്‍ ” വിനയ ചന്ദ്രന്‍ ” മാഷന്മാര്‍ അധികം ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല വിജയ ശതമാനം താരതമ്യേന കുറവായിരുന്നു . വര്‍ഷങ്ങള്‍ക്ക മുമ്പുള്ള കാര്യമാണ് . അന്ന് പത്താം ക്ലാസ്സില്‍ ഒരു ഷാജിയുണ്ടായിരുന്നു , പകല്‍ സമയങ്ങളില്‍ അടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ ഷാജി ലോറി ഡ്രൈവര്‍ ആയിട്ട പോകും . പറ്റുമെങ്കില്‍ ചിലപ്പോഴൊക്കെ സ്കൂളില്‍ വരും . വിദ്യാഭ്യാസ സമരങ്ങളുടെ വേലിയേറ്റം ഉള്ള കാലമായിരുന്നു അത് . പത്രത്തില്‍ പടിപ്പുമുടക്കോ , സമരമോ കണ്ടാല്‍ ഷാജിക്ക് ക്വാറിയില്‍ പണി ഉണ്ടാവരുതേ എന്നായിരിക്കും ഞങ്ങളുടെ ഒക്കെ പ്രാര്‍ത്ഥന . കാരണം ഹെഡ് മാഷക്ക് സമരത്തിന്റെ നോട്ടീസ് കൊടുക്കേണ്ടത് ഷാജിയാണ് , ജാഥ വിളിക്കാനും അത്യാവശ്യം അടിപിടി ഒക്കെ വേണമെങ്കില്‍ അതിനു നേതൃത്വം കൊടുക്കേണ്ടതും ഷാജിയാണ് . ഷാജി സ്റ്റാഫ് റൂമിലേക്ക് കയറിയാല്‍ ജൂനിയര്‍ മാഷന്മാര്‍ക്ക് ഇരിപ്പുറക്കില്ല . ഇരിക്കണോ അതോ എഴുന്നേറ്റു നിന്നു ഷാജിയെ ബഹുമാനിക്കണോ എന്ന സ്ഥല കാല ജല വിഭ്രമം അവരെ പിടികൂടും ! ഇത്രയും പറഞ്ഞത് വര്‍ഷങ്ങള്‍ക്ക മുമ്പുള്ള, നാട്ടിന്‍ പുറത്തെ ഒരു സാധാരണ ഹൈ സ്കൂളിന്റെ സാഹചര്യം ഒന്ന് ഓര്‍മ പ്പെടുത്താന്‍ ആണ് . ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു . ഒരു കൂട്ടം അധ്യാപകരുടെ കഠിനാധ്വാനം കൊണ്ട് സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന ഒരു സ്കൂള്‍ ആയി മേമുണ്ട ഹയര്‍ സെക്കന്ററി മാറികഴിഞ്ഞു .
ആദ്യം സൂചിപ്പിച്ച രീതിയിലെ സ്കൂളില്‍ ഏഴു ബി യിലെ ആദ്യ ദിവസം . രണ്ട് മാസത്തെ മധ്യ വേനല്‍ അവധിക്കു ശേഷം , ജൂണ്‍ മഴയില്‍ എല്ലാവരും വീണ്ടും ഒന്നിച്ചു . ആരായിരിക്കും പുതിയ ക്ലാസ്സ് ടീച്ചര്‍ ? കണക്കിന് ആരു വരും ? ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു പോയി .നിറഞ്ഞ ചിരിയോടെ കയ്യില്‍ ഹാജര്‍ പട്ടികയുമായി രാധ ടീച്ചര്‍ വന്നു . ആരാണോ ആദ്യം ഹാജര്‍ പട്ടികയുമായി വരുന്നത് അവര്‍ ക്ലാസ്സ് ടീച്ചര്‍ ആയിരിക്കും എന്ന് ഉറപ്പായിരിന്നു . ഓരോ പിരീഡ് കഴിയുമ്പോഴും ഓരോരുത്തരായി ക്ലാസ്സില്‍ വന്നു . ഇംഗ്ലീഷ് നു ഗംഗാധരന്‍ മാഷ് , ഹിന്ദിക്ക് ശ്രീധരന്‍ മാഷ് അങ്ങിനെ എല്ലാ വിഷയത്തിനും ആളെത്തി , കണക്കിന് ഒഴിച്ച് .
കണക്കിന് ആരായിരിക്കും വരിക എന്നതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നു. എപ്പോഴും സ്റ്റാഫ് റൂമില്‍ കയറിചെല്ലാനും , ഇന്റര് വെല്‍ സമയത്ത് പഴംപൊരിയും ചായയും കുടിക്കാനും അവകാശമുള്ള ചില ” ടീച്ചറുടെ മക്കള്‍ ” അവിടുന്നുള്ള വിവരങ്ങള്‍ ചൂടപ്പം പോലെ തന്നു കൊണ്ടിരിന്നു . എന്നിട്ടും എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചുകൊണ്ട് മൂന്നു ദിവസം കഴിഞ്ഞാണ് കണക്കിന് മാഷ് വന്നത് . ക്ലാസ്സ് നിശബ്ദമായി , വന്നത് പൊന്നാറത്താണ് . ജില്ലയിലെ തന്നെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും , തീപ്പൊരി പ്രാസന്ഗികനുമായ പൊന്നാറത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ . സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്ന അദ്ധേഹത്തിന്റെ വീട് സ്കൂളിനു അടുത്ത് തന്നെയാണ് . സ്ഥിരമായി ധരിച്ചിരുന്ന ഖദര്‍ ഷര്‍ട്ടും മുണ്ടും മിക്കപ്പോഴും നിറം മങ്ങിയതോ കീറിയതോ ആയിരിക്കും . ചുണ്ടില്‍ എരിയുന്ന ബീഡി , പൊട്ടിപോയ കുടുക്കുകള്‍ ഉള്ള അയഞ്ഞ ഷര്‍ട്ട് , നെഞ്ച് വിരിച്ചുള്ള നടത്തം , പൊതുവേ സ്കൂളിലെ മറ്റു കാര്യങ്ങളില്‍ ഒന്നും അദ്ദേഹം ഇടപെടുന്നത് കാണാറില്ല . തലേന്ന് രാത്രി വൈകും വരെ പ്രസങ്ങിക്കുകയോ , യാത്ര ചെയ്യുകയോ ചെയ്യതിന്റെ ക്ഷീണത്തോടെയാണ് അദ്ദേഹം ക്ലാസ്സില്‍ വരിക . ചിലപ്പോള്‍ ക്ലാസ്സ് എടുക്കുന്നതിനിടയില്‍ ഉറങ്ങിപ്പോകും അതായിരുന്നു പൊന്നാറത്തിന്റെ സ്വഭാവം . പക്ഷെ അദ്ധേഹത്തിന്റെ കണക്കു ക്ലാസുകള്‍ ഒരു അനുഭവം ആയിരുന്നു . എല്ലാവരും ബഹുമാനിക്കുന്ന ഒരു നേതാവിന്റെ ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റിയതിന്റെ അഹങ്കാരം ഏഴു ബി കാര്‍ക്ക് സ്വന്തമായി . പൊന്നാറത്ത് ക്ലാസ്സെടുക്കുക പൊതുവേ സീരിയസ് ആയി ആണെങ്കിലും വല്ലപ്പോഴും അദ്ദേഹം പറയുന്ന തമാശ കേട്ട് ക്ലാസ്സ് ഇളകിമറിയാരുണ്ട് , ഇത് ചിലപ്പോള്‍ സ്റ്റാഫ് റൂമിലും സംഭവിക്കാറുണ്ട് .
തുടക്കത്തില്‍ കുറച്ചു പേടി തോന്നിയെങ്കിലും പിന്നെ പിന്നെ കണക്കു പീരീടിനായുള്ള കാത്തിരിപ്പ് തുടങ്ങി . സൂത്രവാക്യങ്ങളും , ഗണിത സമവാക്യങ്ങളും വെറുതെ പഠിപ്പിച്ചു പോവുകയായിരുന്നില്ല അദ്ദേഹം ,അവ നിത്യ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു . അപാരമായ പൊതു വിജ്ഞാനം പങ്കുവെക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു . ആരോടും പ്രത്യേക മമതയില്ല , എല്ലാ കുട്ടികളെയും ഒരു പോലെ കണക്കാക്കും , പഠിക്കാന്‍ സമര്‍ത്ഥനും , കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അല്പം സമയമെടുക്കുന്നവനും അദ്ദേഹത്തിന് സമമായിരുന്നു . ഒരിക്കല്‍ പൊന്നാറത്ത് ക്ലാസ്സ് എടുക്കുമ്പോള്‍ സ്കൂളിനു മുന്‍പിലുള്ള മൈതാനിയില്‍ അദ്ധേഹത്തിന്റെ രാഷ്ട്രീയ എതിരാളി അദ്ദേഹത്തിന് എതിരെ കത്തിക്കയറുകയായിരുന്നു . പ്രസംഗം ക്ലാസ്സില്‍ കേള്‍ക്കാം, പക്ഷെ ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം ക്ലാസ്സ് തുടരുകയാണ് ഉണ്ടായത് .
ഒരിക്കല്‍ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്നതിനിടെ അദ്ദേഹം പെട്ടെന്ന് എന്നെ നോക്കി ഒരു ചോദ്യം ചോദിച്ചു , സാധാരണ അങ്ങിനെ ഉണ്ടാവാറില്ല , അതുകൊണ്ട് ഉത്തരം പറയാന്‍ അല്പം സമയം എടുത്തു . പക്ഷെ അതിനു മുംബ് കനത്ത ഒരടി മുഖത്ത് വീണിരുന്നു . പൊന്നീച്ചകള്‍ പറന്ന് പോയി ! ഉത്തരം പറഞ്ഞിട്ടും അടി കൊണ്ടതിലും , ജീവിതത്തില്‍ ആദ്യമായി അടികൊള്ളുന്നത് ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പൊന്നാറത്തിന്റെ കയ്യില്‍ നിന്നായതും കൊണ്ട് സങ്കടം ഇരട്ടിയായിരുന്നു . നാണക്കേട് കാരണം ആ പീരീഡ് മുഴുവനും തലകുനിച്ചിരുന്നു !
ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞു ഹൈ സ്കൂള്‍ ക്ലാസ്സില്‍ എത്തിയപ്പോള്‍ , ഒരു ദിവസം സ്കൂള്‍ വരാന്തയില്‍ വച്ചു കണ്ടപ്പോള്‍ അദ്ദേഹം അടുത്തേക്ക് വിളിപ്പിച്ചു . നെഹ്‌റു യുവകെന്ദ്രയുടെ ഉപന്യാസ രചന മത്സരമുണ്ട് നീ പങ്കെടുക്കണം എന്ന് പറഞ്ഞു . അതൊരു അംഗീകാരം ആയിരുന്നു , എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രോത്സാഹനവും . ആ മത്സരത്തില്‍ എനിക്ക് ഒന്നാം സ്ഥാനം , വടകര ടൌണ്‍ ഹാളില്‍ വച്ച് സമ്മാനം സ്വീകരിക്കുമ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നു .
വര്‍ഷങ്ങള്‍ പിന്നിട്ടു . ഒരു സ്കൂള്‍ മാഷോ , കൂടി വന്നാല്‍ ഒരു പത്ര പ്രവര്തകണോ ആകാന്‍ കൊതിച്ച ആള്‍ ഐ ബി എം എന്ന മള്‍ടി നാഷണല്‍ കമ്പനിയില്‍ ജോലിക്കാരനായി ബംഗാളൂര്‍ എന്ന മഹാ നഗരത്തിന്റെ ഭാഗമായി . എങ്കിലും ഐ ടി ജീവിതത്തിലെ മടുപ്പിക്കുന്ന വിരസതയില്‍ നിന്നു താല്‍കാലിക ആശ്വാസം തേടി മടിവാളയിലെ പ്രബോധിനി വായനശാലയില്‍ ചിലപ്പോഴൊക്കെ സുഹൃത്ത്‌ക്കളുമൊത്ത് ഒത്തു കൂടാറുണ്ട് . സഹൃദയരായ കുറെ മലയാളി എന്‍ജിനീയര്‍ മാരുടെ കൂട്ടായ്മയാണ് പ്രബോധിനി .ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങള്‍ ഉള്ള വായനശാല, അവധി ദിവസങ്ങളില്‍ നിലവാരമുള്ള സാഹിത്യ ചര്‍ച്ചകളാല്‍ സജീവമാകും . പ്രബോധിനിയില്‍ പോവുന്ന വഴിയില്‍ ആണ് മൊയ്തൂക്കയുടെ ചായക്കട . നാട്ടില്‍ ലഭിക്കുന്ന ബോണ്ടയും , പഴംപൊരിയും , സുഖിയനുമെല്ലാം മൊയ്തൂക്ക അവിടെ ഒരുക്കിയിട്ടുണ്ടാവും . ഒരിക്കല്‍ ഓഫീസില്‍ നിന്നും മടങ്ങുന്ന വഴിയില്‍ ചായകുടിക്കാന്‍ അവിടെ ചെന്നു. പഴം പൊരി പൊതിഞ്ഞു തന്ന മലയാളം പത്രത്തില്‍ വെറുതെ കണ്ണോടിച്ച്ചപ്പോഴാണ് ആ വാര്‍ത്ത കണ്ടത് – പൊന്നാറത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു .രണ്ടു മിനുട്ട് കഴിഞ്ഞതെയുള്ളൂ വീട്ടില്‍ നിന്നു അമ്മയുടെ ഫോണ്‍ ,”നീ ഇന്നലെ വിളിച്ചപ്പോള്‍ പറയാന്‍ മറന്നു, നമ്മുടെ പൊന്നാറത്ത് ബാലകൃഷ്ണന്‍ മാഷ് മരിച്ചു പോയി , പെട്ടെന്നായിരുന്നു . നിന്നെ പഠിപ്പിച്ച മാഷല്ലേ ?” . ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു . മരണത്തിന്റെ കണക്കു പുസ്തകത്തില്‍ പേരുകള്‍ എഴുതി ചേര്‍ക്കുന്നത് ദൈവം നേരിട്ടാണ് എന്ന് അമ്മയ്ക്കറിയില്ലേ ?
NB: 1 വിനയ ചന്ദ്രന്‍ മാഷ് : അടുത്തിടെ പുറത്തിറങ്ങിയ മാണിക്യ കല്ല് എന്ന സിനിമയിലെ കഥാപാത്രം .
Related posts:
- അഭയം നല്‍കുന്നത് ആര്‍ക്ക് – സുഗതകുമാരിയുടെ അഴിമതിക്കെതിരെ പുസ്തകം ഇറക്കുന്നു ? പ്രശസ്ത മലയാളം കവയിത്രി സുഗത കുമാരിയുടെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളിലെ അഴിമതിയെ കുറിച്ച തിരുവനന്തപുരം...
- എക്സ്ക്ലൂസിവ് : ബംഗളൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ മയക്കുമരുന്നിനു അടിമകളാകുന്നു ? മടിവാള കേന്ദ്രീകരിച്ചു വന്‍ മയക്കുമരുന്ന് മാഫിയ – റോഷന്‍ വി കെ ബാംഗ്ലൂര്‍ മടിവാള കേന്ദ്രീകരിച്ചു വന്‍ മയക്കുമരുന്ന് മാഫിയ . ക്രൈസ്റ്റ് കോളേജ് അടക്കം...
- ഫിലിം റിവ്യു – ശിക്കാര്‍ ശ്രീരാജ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചു പദ്മകുമാര്‍ സംവിധാനം ചെയ്ത ‘ശിക്കാര്‍’...
- പൊന്നരിവാള്‍ അമ്പിളിയില്‍ ജ്ഞാനപീഠത്തിന്റെ തിളക്കം : റോഷന്‍ വി കെ റോഷന്‍ വി കെ മനസ്സില്‍ ഗ്രാമത്തിന്റെ വിശുദ്ധിയും മണ്ണും മമതയും ഇത്തിരി കൊന്ന...
Short URL: http://morningbellnews.com/?p=8935

















