മലയാളി യുവാക്കളുടെ തീവ്രവാദ ബന്ധം ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി
ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് വെല്ലുവിളി
മലയാളികളായ തീവ്രവാദി തടിയന്ടവിടെ നസീറിന്റെയും , ശഫാസിന്റെയും അറസ്റ്റ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മുസ്ലിം യുവാകള്‍ക്ക് തിരിച്ചടിയാവുന്നു .മിക്ക വന്‍ കിട ഐ ടി കമ്പനികളും പുതിയ റിക്രൂട്മെന്റില്‍ മുസ്ലിംങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട് . ഓണ്‍ സൈറ്റ് ജോലികള്‍ക്കായി യു എസ് പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് അയക്കേണ്ടി വരുമ്പോള്‍ വിസ അനുവദിച്ചു കിട്ടാത്തതാണ് പ്രധാന കാരണം .ഒന്നോ രണ്ടോ പേരുടെ രാജ്യദ്രോഹ നിലപാടുകള്‍ കൊണ്ട് ഒരു സമൂഹത്തെ മൊത്തം ഒറ്റപ്പെടുത്തുന്നത് വന്‍ പ്രടിശേദത്തിനു ഇടയാക്കുന്നുണ്ട് . ബാംഗ്ലൂര്‍ ബോംബ് സ്ഫോടനങ്ങള്‍ക്ക് പുറകില്‍ മലയാളികള്‍ക്ക് പങ്കുണ്ട് എന്നതും പ്രശ്നം രൂക്ഷമാക്കുന്നു . സാധാരണകാര്‍ക്കും പരോക്ഷമായി എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട് . മുസ്ലിം ആണ് എന്നറിഞ്ഞാല്‍ വാടക വീടുകള്‍ നല്‍കുന്നതിനു പലരും വൈമുഖ്യം കാണിക്കുന്നുണ്ട് .കൂടാതെ ബെകറി പോലുള്ള കച്ചവട സ്ഥാപനങ്ങള്‍ വാടകയ്ക്ക് നല്‍കാനും തദ്ദേശ വാസികള്‍ മടിക്കുന്നു . സംശയത്തിന്റെ നിഴലില്‍ ജീവികേണ്ടി വരുന്നത് പലരിലും മാനസിക പിരിമുറുക്കങ്ങള്‍ ശ്രിഷ്ടിക്കുന്നുണ്ട് . പൊതുധാരയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ബോധ പൂര്‍വമായ ശ്രമം ഇതിനു പുറകിലുണ്ടോ എന്ന സംശയം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട് . മലബാര്‍ മേഖലയിലുള്ളവാരാന് ബംഗ്ലൂരിലെ മിക്ക കച്ചവടക്കാരും . അറസ്റ്റ് ചെയ്യപെട്ട തീവ്രവാദികളില്‍ പലരും ഈ മേഖലയില്‍ ഉള്ളവാരാണ് എന്നുള്ളത് പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ് . വന്‍ കിട കമ്പനികള്‍ അനൌപചാരികമായി എടുത്തിട്ടുള്ള മുസ്ലിം നിയമന നിരോധനം ശ്രദ്ധയില്‍ പെട്ടിട്ടുന്ടെങ്കിലും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ പറ്റില്ല എന്നാണു അറിഞ്ഞത് .
No related posts.
Short URL: http://morningbellnews.com/?p=26
















ഒരു കോളമിസ്റ്റിന്റെ ജയിൽ അനുഭവങ്ങൾ
എൻ എം സിദ്ദീഖ്
മനുഷ്യാവകാശ സംബന്ധിയായ ഈ പംക്തിയിൽ എഴുത്തുകാരന് സ്വന്തം അവകാശനിഷേധത്തെക്കുറിച്ച് എഴുതേണ്ടിവരുന്ന അവസ്ഥ സ്വപ്നേപി നിനച്ചിരുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി- തേജസ് പത്രത്തിന്റെ തുടക്കം മുതലേ- ഇക്കാലയളവിലെ കേരളത്തിലെ ഏതാണെ്ടല്ലാ ജനകീയ സമരങ്ങളെക്കുറിച്ചും മനുഷ്യാവകാശ പോരാട്ടങ്ങളെക്കുറിച്ചും ഒന്നിടവിട്ട ആഴ്ചകളിൽ തുടർച്ചയായി എഴുതിപ്പോരുന്ന എനിക്ക് കഴിഞ്ഞ രണ്ടു മാസത്തോളമായി അത് നിർവഹിക്കാനായില്ല. കാരണം, ജൂലൈ 22ന് വൈകീട്ട് എറണാകുളം സെൻട്രൽ പോലിസ് സ്റ്റേഷനിലേക്കു വിളിച്ച് എന്നെ അറസ്റ്റ് ചെയ്യുകയും പിറ്റേന്നു മുതൽ സപ്തംബർ 13 വരെ (52 ദിനങ്ങൾ) എറണാകുളം-മട്ടാഞ്ചേരി സബ്ജയിലുകളിലായി റിമാന്റ് ചെയ്യുകയുമുണ്ടായി. പോലിസ് എന്റെ മേൽ ആരോപിച്ച കുറ്റം ഇന്ത്യൻ ശിക്ഷാനിയമം 153(എ) ആണ്. മതവൈരം വളർത്തുന്ന സി.ഡികൾ, ലഘുലേഖകൾ, രേഖകൾ തുടങ്ങിയവ ഞാൻ ജില്ലാ പ്രസിഡന്റായ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എൻ.സി.എച്ച്.ആർ.ഒ)യുടെ എറണാകുളം ഓഫിസിൽ നിന്നു റെയ്ഡിൽ കണെ്ടടുത്തുവെന്നാണ് കേസ്. കേസിന്റെ ന്യായാന്യായതകളിലേക്കു കടക്കാനുള്ള സന്ദർഭമല്ലിത്. പക്ഷേ, കേസെടുത്ത് എന്നെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടതിന്റെ കാരണം തേടി പോലിസിന്റെ കേസ് ഡയറി പരിശോധിക്കുന്നതിനു മുമ്പ് മറ്റു ചില കാര്യങ്ങൾ മനസ്സിരുത്തേണ്ടതുണ്ട്: എന്നെ അറസ്റ്റു ചെയ്യുന്നതിനു വെറും രണ്ടു നാൾ മുമ്പത്തെ (ജൂലൈ 20) എല്ലാ പത്രങ്ങളും ഡൽഹി ഡേറ്റ്ലൈനിലും തലേന്നത്തെ എല്ലാ ചാനൽ ഫ്ലാഷുകളിലും സ്ക്രോളുകളിലും വാർത്തകളിലും പുറത്തുവിട്ട ഒരു ന്യൂസുണ്ടായിരുന്നു. തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസുമായി ബന്ധപ്പെട്ട് മധ്യകേരളത്തിൽ വ്യാപകമായി നടന്ന അനധികൃത റെയ്ഡുകളും ഉന്നത കോടതികളുടെ മാർഗനിർദേശങ്ങൾ ലംഘിച്ച് മുസ്ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കലും മുസ്ലിം ആവാസകേന്ദ്രങ്ങളിലെ ആസൂത്രിത പോലിസ് തേർവാഴ്ചയും ചൂണ്ടിക്കാട്ടി, എട്ടോളം വ്യക്തമായ സംഭവങ്ങൾ അക്കമിട്ടു നിരത്തി, ജൂലൈ 7നു ഞാൻ അയച്ച പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി) എടുത്ത നടപടിയെക്കുറിച്ചായിരുന്നു അത്. സംസ്ഥാന ഡി.ജി.പിയോട് എന്റെ പരാതിയിൽ രണ്ടാഴ്ചയ്ക്കകം റിപോർട്ട് ആവശ്യപ്പെട്ട് എൻ.എച്ച്.ആർ.സി ജൂലൈ 16ന് ഉത്തരവായിരുന്നു. അതേ പരാതിയുടെ കോപ്പികൾ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷൻ തുടങ്ങിയവർക്കും അയച്ചിരുന്നു. ജൂലൈ 15ന് എൻ.സി.എച്ച്.ആർ.ഒ ഓഫിസ് പോലിസ് റെയ്ഡ് ചെയ്തു. ആവശ്യപ്പെട്ടാൽ പരിശോധനയ്ക്കായി സർവാത്മനാ തുറന്നുകൊടുക്കുമായിരുന്ന ഓഫിസിന്റെ താഴ് തല്ലിത്തകർത്താണ്, ഉത്തരവാദപ്പെട്ടവരെ അറിയിക്കാതെ പോലിസ് റെയ്ഡ് നടത്തിയത്. തൽസമയം അവിടെയെത്തിയ എൻ.സി.എച്ച്.ആർ.ഒ പ്രവർത്തകരെ സ്ഥലത്തുനിന്നു മാറ്റിനിറുത്തിയ പോലിസ് 'മതവൈരം സൃഷ്ടിക്കുന്ന തൊണ്ടിമുതലുകൾ' കണെ്ടത്തി ബന്തവസ്സിലെടുത്തു. ജൂലൈ 21ന് എൻ.സി.എച്ച്.ആർ.ഒ ഓഫിസ് റെയ്ഡ് സംബന്ധമായി മേൽപ്പറഞ്ഞവർക്കെല്ലാം ഞാൻ വീണ്ടും പരാതി അയച്ചു. തുടർന്ന് പോലിസിന്റെ അതിക്രമങ്ങൾ സംബന്ധിച്ചു മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിൽ എനിക്ക് ലഭിച്ച ഡസൻകണക്കിനു പരാതികൾ ക്രോഡീകരിച്ച് എൻ.എച്ച്.ആർ.സിക്ക് തുടർപരാതി അയക്കാൻ വേണ്ട നടപടികൾ എടുക്കവെയാണ് പിറ്റേന്നത്തെ എന്റെ അറസ്റ്റ്. സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ ഉദ്യോഗസ്ഥനായ എന്നെ ഓഫിസ് സമയത്ത് സ്റ്റേഷനിലേക്കു വിളിക്കുകയും എന്റെ പരാതി സംബന്ധമായി ഒരു സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയും ചെയ്തു. ഓഫിസ്ജോലി കഴിഞ്ഞ് സ്റ്റേഷനിലെത്തിയ എന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലും റിമാന്റിലും മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നെയുണ്ടായി. വിസ്താരഭയത്താൽ എല്ലാം ഇവിടെ എഴുതുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ അവകാശങ്ങളെസ്സംബന്ധിച്ചു ഡി കെ ബസു-സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ കേസിൽ സുപ്രിംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ എല്ലാ പോലിസ് സ്റ്റേഷനുകളിലും ചില്ലിട്ടുവച്ചിട്ടുണ്ട്. ബന്ധുക്കളെയും അഭിഭാഷകനെയും ബന്ധപ്പെടാൻ അനുവദിക്കണമെന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ കേസിൽ അതുണ്ടായില്ല. അറസ്റ്റിന്റെ സമയവും സ്ഥലവും തെറ്റായാണ് രേഖപ്പെടുത്തിയത്. പൊതുപ്രവർത്തകരെ കൈയാമം വയ്ക്കരുതെന്ന പ്രേംശങ്കർ ശുക്ല-ഡൽഹി അഡ്മിനിസ്ട്രേഷൻ എന്ന കേസിലെ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിന്യായം ഉദ്ധരിച്ചിട്ടും എന്നെയും സഹപ്രതി അബ്ദുസ്സലാമിനെയും പലപ്പോഴും കൈയാമം വച്ചു നടത്തിച്ചു. എറണാകുളം സബ്ജയിലിൽ എന്റെ സന്ദർശകരെ പലപ്പോഴും തടയുകയും എനിക്ക് മരുന്നുകളും നിത്യോപയോഗസാധനങ്ങളും ബന്ധുജനങ്ങൾ കൊണ്ടുവന്നത് തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതൊക്കെ ചോദ്യം ചെയ്യുകയും സൂപ്രണ്ടിനോട് ജയിൽ മാന്വൽ ആവശ്യപ്പെടുകയും ചെയ്തപ്പോൾ എന്നെ മട്ടാഞ്ചേരി സബ്ജയിലിലേക്കു മാറ്റി. അവിടെ എന്നെ അപകടകരമാംവിധം മാനസിക അസ്വാസ്ഥ്യമുള്ളവരുടെ സെല്ലിലിട്ടു. കോടതിയിൽ ഹാജരാക്കുമ്പോൾ പരാതി എഴുതിനൽകാൻ കടലാസ് ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നു. പിന്നീട് എന്റെ പരാതിയിൽ സമയത്ത് ഒപ്പിട്ടുനൽകാതെയിരുന്നു. പത്രമാസികാദികൾ സുഹൃത്തുക്കൾ കൊണ്ടുവന്നുതരുന്നതുപോലും തടഞ്ഞുവച്ചു. മട്ടാഞ്ചേരി സബ്ജയിലിൽ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ കൺവീനർ അഡ്വ. തുഷാർ നിർമൽ സാരഥി, സഹപ്രവർത്തകർ, വിപ്ലവ സ്ത്രീവാദി പ്രസ്ഥാനം കൺവീനർ വി സി ജെന്നി തുടങ്ങിയവർക്ക് സന്ദർശനാനുമതി നിഷേധിച്ചു. എന്റെ പ്രശ്നത്തിൽ ഇടപെടാൻ അഭ്യർഥിച്ച് സാമൂഹിക-സാംസ്കാരിക പ്രവർത്തകർക്ക് ഞാൻ അയക്കാൻ ഏൽപ്പിച്ച കത്തുകൾ പിടിച്ചുവച്ചു… അങ്ങനെ പല രൂപത്തിലും മാനസിക പീഡനമുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ എന്റെ കൈവശമുണ്ടായിരുന്ന, ഈ പംക്തിയിൽ തൊട്ടടുത്ത ദിവസം (ജൂലൈ 25ന് ഞായറാഴ്ച) പ്രസിദ്ധീകരിക്കേണ്ടിയിരുന്ന ലേഖനത്തിന്റെ നക്കൽ പോലിസ് പിടിച്ചെടുത്തു. സുരേഷ്ഗോപിയുടെ ആകാരസൗഷ്ഠവവും ഷാജി കൈലാസ് സിനിമകളിലെ പോലിസ്ഭാഷയുമുള്ള അസിസ്റ്റന്റ് കമ്മീഷണർ അതിന്റെ തലക്കെട്ട് ഉറക്കെ ഇങ്ങനെ വായിച്ചു: "മുസ്ലിംകളെന്തിനു സ്വാതന്ത്ര്യദിനം ആഘോഷിക്കണം?" അതിന്റെ വിരുദ്ധോക്തി മനസ്സിലാകാതെ സി.ഐയോട് അദ്ദേഹത്തിന്റെ കമന്റ്: "രാജ്യദ്രോഹത്തിനുള്ള വകുപ്പാണല്ലോ." പോപുലർ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് പലയിടത്തും നിരോധിക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. 2006 ആഗസ്ത് 15ന് പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ പരസ്യമായും സുവ്യക്തമായും നടത്താൻ ഉദ്യമിച്ച 'സ്വാതന്ത്ര്യസമരത്തിൽ മുസ്ലിംകളുടെ പങ്ക്' എന്ന കാലികവും സംഗതവുമായ ചർച്ചായോഗം 'സിമി'യുടെ രഹസ്യ ക്യാംപായി മാറിയതിന്റെ രസതന്ത്രവും, ഫ്രീഡം പരേഡ് നിരോധനങ്ങളുടെ പശ്ചാത്തലത്തിൽ മുസ്ലിംകളെ മുഖ്യധാരയിൽ നിന്നകറ്റാനും അന്യവൽക്കരിക്കാനും അവരിൽ അപരസ്വത്വം സൃഷ്ടിക്കാനുമുള്ള സവർണ-സംഘപരിവാര-ഭരണകൂട തന്ത്രങ്ങളും ഉപന്യസിക്കുന്ന ആ ലേഖനത്തിന്റെ കരടുരൂപം അച്ചടിമഷി പുരളാതെ, ഇപ്പോൾ എനിക്കെതിരേ ചാർജ് ചെയ്ത എറണാകുളം സെൻട്രൽ സ്റ്റേഷൻ ക്രൈം നമ്പർ 1989/2010 കേസിലെ തൊണ്ടിരേഖയായി കൊച്ചി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ്! എനിക്കെതിരായ രേഖകളും തൊണ്ടിമുതലുകളും കൗതുകകരമാണ്. തേജസ് ദ്വൈവാരികയുടെ കോപ്പികൾ, എൻ.സി.എച്ച്.ആർ.ഒ വാച്ച് ഗ്രൂപ്പ് വോളന്റിയർമാരുടെ ഐഡന്റിറ്റി കാർഡുകൾ, ഫ്രീഡം പരേഡിന്റെ ഫോട്ടോകളും സി.ഡികളും, എൻ.സി.എച്ച്.ആർ.ഒ ഓഫിസിന്റെ വാടക രശീതികൾ, എൻ.സി.എച്ച്.ആർ.ഒ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, ഓറ എന്ന ക്രിസ്ത്യൻ മാസിക, അന്നസീം എന്ന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മാസിക, വേട്ടക്കാരും ഇരകളും: ചില ഗുജറാത്ത് ദൃശ്യങ്ങൾ, മാറാടിന്റെ വഴികൾ, ഇറാഖ്: ഈ യുദ്ധം അവസാനിക്കുന്നില്ല തുടങ്ങിയ ഡോക്യുമെന്ററി സിനിമകളുടെ സി.ഡികൾ, റബർ സ്റ്റാമ്പുകൾ, എന്റെ സെൽഫോൺ, നൂറു രൂപയടങ്ങിയ പേഴ്സ് തുടങ്ങിയവയൊക്കെയാണ് മതസ്പർധയുണ്ടാക്കുന്ന രേഖകളും തൊണ്ടികളുമായി കോടതിയിൽ ഹാജരാക്കിയത്. ഇതിൽ മാറാട്, ഗുജറാത്ത്, ഇറാഖ് ഡോക്യുമെന്ററികളാണ് മുഖ്യ തെളിവുകൾ. ഇവയെല്ലാം ഏഴെട്ടു വർഷമായി മാധ്യമങ്ങളിൽ പരസ്യം ചെയ്ത് ആയിരക്കണക്കിനു കോപ്പി വിറ്റിട്ട് മതസ്പർധയുണ്ടായതായി ഇക്കാലമത്രയും പരാതി വന്നിട്ടില്ല. ഈ ഡോക്യുമെന്ററികളിൽ ഡോ. കെ എൻ പണിക്കർ, ഡോ. സെബാസ്റ്റ്യൻ പോൾ, ഒ അബ്ദുല്ല, സിവിക് ചന്ദ്രൻ, അഡ്വ. കെ എസ് മധുസൂദനൻ, ടോമി മാത്യു, ഇബ്രാഹീം സുലൈമാൻ സേട്ട്, അബ്ദുല്ല ഹാജി അഹമ്മദ് സേട്ട്, അരയസമാജം സുരേഷ്, വി.എച്ച്.പി നേതാവ് കെ വി മദനൻ, ഡോ. കെ എസ് ഡേവിഡ്, ലീലാ മേനോൻ, പ്രഫ. പി കോയ, പ്രഫ. കെ എം ബഹാവുദ്ദീൻ, കെ പി രാമനുണ്ണി, ടി പി അബ്ദുല്ലക്കോയ മദനി, ടി കെ എസ് തങ്ങൾ, മുകുന്ദൻ സി മേനോൻ, കെ ഇ എൻ കുഞ്ഞഹമ്മദ്, ഡോ. എം എസ് ജയപ്രകാശ്, ഡോ. രാധാകൃഷ്ണൻ, അഡ്വ. ജോസഫ് സ്റ്റാൻലി, റഹീം മേച്ചേരി, ഇ എം അബ്ദുർറഹ്മാൻ തുടങ്ങി പല പ്രമുഖരുമായുള്ള അഭിമുഖങ്ങളാണുള്ളത്. ജയിലിലെ മാനസികപീഡനങ്ങളെക്കാളേറെ ഞെട്ടലും മനോവിഷമവുമുണ്ടാക്കിയത്, എന്റെ അറസ്റ്റിനോടും തടവിനോടും രണ്ടു വട്ടം ജാമ്യം നിഷേധിക്കപ്പെട്ടതിനോടും പൊതുസമൂഹം പുലർത്തിയ ഉദാസീനമായ അലംഭാവമാണ്. വളരെ ചെറുപ്പം മുതലേ പൊതുരംഗത്ത് എളിയ നിലയിൽ സ്കൂൾ കാലഘട്ടം മുതലേ യുക്തിവാദിസംഘം, നക്സലൈറ്റ് പ്രസ്ഥാനം തുടങ്ങിയവയുമായി പ്രവർത്തിച്ചു തുടങ്ങിയ എന്നെ നേരിൽ പരിചയമുള്ള ഡസൻകണക്കിനു ബുദ്ധിജീവികളും സാംസ്കാരിക-സാമൂഹികപ്രവർത്തകരും അതിശയകരമായ മൗനം ഭജിച്ചു. ജെ ദേവികയെപ്പോലെ ചിലർ എന്നെ നേരിട്ടറിയില്ലെങ്കിലും വിഷയത്തെ സത്യസന്ധമായി സമീപിച്ചതു ആശ്വാസം. എ വാസുവും 'പോരാട്ടം' കൺവീനർ അഡ്വ. പി ജെ മാനുവലും എറണാകുളം-മട്ടാഞ്ചേരി ജയിലുകളിൽ സന്ദർശിച്ച് ഊഷ്മളമായ ഐക്യദാർഢ്യം ആശംസിച്ചതു ഹൃദ്യവും ആവേശദായകവുമായി. ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവർത്തകരും ജയിലിലും പുറത്തും സഹായസഹകരണങ്ങൾ നൽകി.